ഓരോവിളിയും കാത്ത്


 ഓരോ വിളിയും കാത്ത്

ആധുനിക കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് യു.കെ.കുമാരൻ. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥയാണ് ഓരോവിളിയും കാത്ത്. സ്നേഹബന്ധത്തിന്റെ തീവ്രതയും ഊഷളതയും പകരുന്ന കഥയാണിത്. കുടുംബത്തിന്റെ എല്ലാമെല്ലാമായ അച്ഛന്റെ മരണം ഉണ്ടാക്കിയ ശൂന്യതയാണ് കഥയുടെ പശ്ചാത്തലം. അച്ഛൻ കിടപ്പിലായപ്പോൾ പോലും സജീവസാന്നിധ്യമുണ്ടായിരുന്നു. അപ്പോഴും അച്ഛന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരുന്നു വീടിന്റെ ചലനം. അച്ഛന്റെ മരണത്തോടെ ഒറ്റപ്പെട്ട അവസ്ഥയിലായ അമ്മയെ വീട്ടിൽ തനിച്ചാക്കി പോവാൻ മകൻ തയ്യാറാവുന്നില്ല. മകന്റെ കൂടെ പോവാൻ അമ്മയ്ക്കും കഴിയുന്നില്ല.

അച്ഛന്റെ സാന്നിധ്യം വീട്ടിൽ അമ്മ അറിയുന്നുണ്ടായിരുന്നു. ഒടുവിൽ മകന്റെ നിർബന്ധത്തിനു വഴങ്ങി മകനോടൊപ്പം നഗരത്തിലേക്ക് മാറാൻ അമ്മ തയ്യാറാവുന്നു. എന്നാൽ മകനൊന്നിച്ച് നഗരത്തിലേക്ക് പോവേണ്ട ദിവസമെത്തിയപ്പോൾ അമ്മ കിടക്കയിൽ നിന്നെണീറ്റതേയില്ല. തന്റെ നിസ്സഹായതയാണ് അമ്മ വെളിപ്പെടുത്തുന്നത്. "ഞാനെങ്ങന്യാ മോനേ വര്വാ? അച്ഛൻ എന്നെ എപ്പോളും വിളിച്ചോണ്ടിരിക്കുകയാ. ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ ഇല്ലാന്ന് വെച്ചാൽ ... "

മറുപടിയോടെയാണ് കഥ അവസാനിക്കുന്നത്. ബന്ധങ്ങളുടെ ദൃഢത ഓർമ്മിപ്പിക്കുന്ന ചെറുകഥയാണ് "ഓരോ വിളിയും കാത്ത്." അച്ഛന്റെ ഓരോ വിളിക്കു പിന്നാലെയും ഓടിയെത്തുന്ന അമ്മയുടെ ചിത്രം വായനക്കാരുടെ മനസ്സിൽ നിന്നും മായുന്നില്ല. ഹൃദ്യമായ കുടുംബബന്ധവും കഥയിൽ വായിക്കാം.

 


രണ്ടു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

 

ചോദ്യം 1.

മനസ്സിന്റെ ക്ലാവുപിടിച്ച കണ്ണാടിയിലൂടെ അച്ഛൻ കണ്ടതെല്ലാം ശരിയായിരുന്നു. അിവരയിട്ട പദത്തിന്റെ അർത്ഥഭംഗി കുറിക്കുക.

 

ഉത്തരം :

പ്രായവും രോഗവും അച്ഛനെ തളർത്തിയിരുന്നു. ശാരീരികമായും മാനസികമായും അച്ഛൻ അനുഭവിക്കുന്ന പ്രയാസങ്ങളാണ് "ക്ലാവുപിടിച്ച കണ്ണാടി". എന്ന പ്രയോഗത്തിൽ തെളിയുന്നത്.

 

ചോദ്യം 2.

"ഇപ്പോൾ ഇതൊരു വീടല്ല. നീണ്ടവരാന്തകളും വെണ്മയാർന്ന ചുമരുകളും വലിയ ജനലുകളും വാതിലുകളുമെല്ലാം ഉണ്ടെങ്കിൽപ്പോലും ഇതൊരു വീടാവുന്നില്ല." ഇവിടെ പരാമർശിക്കപ്പെടുന്നത് എന്താണ്?

 

ഉത്തരം :

അച്ഛന്റെ മരണം സൃഷ്ടിച്ച ശൂന്യത അമ്മയുടെ കാഴ്ചകളിലൂടെ ആവിഷ്കരിക്കുന്നു. അച്ഛന്റെ ശബ്ദവും സാന്നിധ്യവുമായിരുന്ന വീട് അച്ഛൻ കിടപ്പിലായിരുന്നിട്ടുപോലും സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഇപ്പോൾ അച്ഛന്റെ ശൂന്യതയിൽ വീട് വീടാവുന്നില്ല.

 

ചോദ്യം 3.

താഴെ കൊടുത്തിരിക്കുന്ന വാക്യം അർത്ഥവ്യത്യാസം വരാതെ രണ്ടോ മൂന്നോ വാക്യങ്ങളാക്കി എഴുതുക.

"കന്നിപ്പാടത്ത് വെയിലിന്റെ വേലിയേറ്റങ്ങളും കമുകിൻതോട്ടങ്ങളിലൂടെ രാത്രി കാലത്ത് പറന്നുപോകുന്ന വാവലുകളുടെ ചിറകടിയൊച്ചയും കിടന്നു കൊണ്ട് തന്നെ അച്ഛൻ അറിയുമായിരുന്നു.

 

ഉത്തരം :

കന്നിപ്പാടത്ത് വെയിലിന്റെ വേലിയേറ്റങ്ങളുണ്ടാവും. രാത്രികാലത്ത് കമുകിൻ തോട്ടങ്ങളിൽ പറന്നുപോകുന്ന വാവലുകളുടെ ചിറകടിയൊച്ചയും ഉണ്ടാവും. അതെല്ലാം കിടന്നുകൊണ്ടുതന്നെ അച്ഛൻ അറിയുമായിരുന്നു.

 

നാലു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം 4.

അച്ഛന്റെ വിളിക്കുവേണ്ടി കാത്തിരിക്കുന്ന അമ്മ ഒരു പ്രതീകമാണോ? കഥ വിശകലനം ചെയ്ത് സ്വാഭിപ്രായം എഴുതുക

 

ഉത്തരം :

പ്രശസ്ത കഥാകാരൻ യു കെ കുമാരന്റെ ഭാവസാന്ദ്രമായ ഒരു കഥയാണ് "ഓരോ വിളിയും കാത്ത്". കഥാനാമം സൂചിപ്പിക്കുന്ന പോലെത്തന്നെ ഒരു കാത്തിരിപ്പിന്റെ കഥയാണ് ഇത്. ഭർത്താവിന്റെ വിളി കേട്ട് കേട്ട് ശീലിച്ച് അതിന നുസരിച്ച് ജീവിതം തന്നെ ക്രമപ്പെടുത്തിയ ഒരു സ്ത്രീയുടെ അനന്തമായ കാത്തിരിപ്പിന്റെ കഥയാണ് ഓരോ വിളിയും കാത്ത്". ഒടുവിൽ കാത്തിരിപ്പിന്റെ പ്രതീകമായി അവരെ അവതരിപ്പിച്ചു തീരുകയാണ് കഥ.

അച്ഛൻ മരിച്ചതോടെ വീട്ടിൽ അമ്മ തനിച്ചാകുന്നു. അമ്മയെ തന്റെ കൂടെ പട്ടണത്തി ലേക്ക് കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ് മകൻ. അമ്മയെ ഒരുവിധം പറഞ്ഞു സമ്മതിപ്പിക്കു വാൻ മകന് സാധിച്ചു. പോകുവാനുള്ള ദിവസവും തിരഞ്ഞെടുത്തു. പക്ഷെ അന്നേ ദിവസം അമ്മ പോവാൻ തുനിയുന്നില്ല. അമ്മയെ തിരക്കിവന്ന മകൻ കണ്ടത് കിടക്കയിൽ മൗനമായി കിടക്കുന്ന അമ്മയെയാണ്.

അമ്മപോരുന്നില്ലേ എന്ന ചോദ്യത്തിന് "ഞാനെങ്ങന്യാ മോനേ വര്വാ? അച്ഛൻ എപ്പോഴും വിളിച്ചോണ്ടിരിക്കുകയാ. ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ ഇല്ലാന്ന് വെച്ചാൽ ..." എന്ന മറുപടിയാണ് അയാൾക്ക് കിട്ടിയത്. ഭർത്താവ് മരിച്ചിട്ടും അയാളുടെ ആത്മാവ് വീട്ടിൽ ഉണ്ടെന്ന് ഒരു പക്ഷെ അവർ വിശ്വസിക്കുന്നുണ്ടാവാം. അതല്ലെങ്കിൽ മാനസസികമായി ഭർത്താവിനെ പിരിയാൻ വയ്യാത്ത ഏതോ വൈകാരികഭാവത്തിന്ന് അവർ അടിമപ്പെട്ടിരിക്കാം. ഏതായാലും ഭർത്താവിന്റെ വിളിക്കായ് കാത്തിരിക്കുന്ന അടയാളമായി അവർ മാറുന്നു. "കാത്തിരിപ്പിന്റെ പ്രതീകം" എന്ന് അവരെ വിശേഷിപ്പിക്കുന്നതാണ് കൂടുതൽ അഭികാമ്യം.

 

ചോദ്യം -5

അച്ഛന്റെ മരണത്തോടെ വീട്ടിൽനിന്ന് എന്തെല്ലാമോ ചോർന്നുപോയതു പോലെ..

അച്ഛന്റെ ശബ്ദവും സാന്നിധ്യവുമായിരുന്നു വീട്. ഇപ്പോൾ ഇതൊരു വീടല്ല. (ഓരോ വിളിയും കാത്ത്)

വീടിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ അച്ഛനിൽ പരിമിതപ്പെടുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം യുക്തിപൂർവം സമർത്ഥിക്കുക.

 

ഉത്തരം :

മലയാളചെറുകഥാ ലോകത്തിലെ ശ്രദ്ധേയനായ കഥാകൃത്താണ് യു കെ കുമാരൻ. അദ്ദേഹത്തിന്റെ ഭാവസാന്ദ്രമായ ഒരു ചെറുകഥയാണ് ഓരോ വിളിയും കാത്ത്. ഭർത്താവ് മരിച്ചുപോയ ഒരു വൃദ്ധയുടെ മാനസികവ്യാപാരമാണ് കഥയുടെ പ്രമേയം.

വീടിനെക്കുറിച്ചുള്ള സങ്കല്പങ്ങൾ അച്ഛനോട് പരിമിതപ്പെടുന്നതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നുണ്ട്. കാരണം അച്ഛൻ വീടിന്റെ നിറസാന്നിധ്യമായിരുന്നു.

കിടപ്പിലായിരുന്നപ്പോൾ പോലും വീടിന്റെ ഓരോ കാര്യത്തിലും അച്ഛൻ ശ്രദ്ധിച്ചിരുന്നു.  കിടക്കുന്നിടത്ത് കിടന്ന് അച്ഛൻ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും അമ്മ മറുപടി നൽകും. നിർദേശങ്ങൾ അനുസരിക്കും. അമ്മയുടെ മറുപടിക്ക് കാലതാമസമുണ്ടായാൽ അച്ഛനു ദേഷ്യം വരും. അച്ഛൻ അമ്മയെ ഏറെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നു. അച്ഛന്റെ വിളികൾക്ക് പിന്നാലെ പോകുമ്പോൾ ഏതവസ്ഥയിലും അമ്മ ചെറുപ്പത്തിലേക്കു മടങ്ങുകയായിരുന്നു. വീടിന്റെ ജീവൻ അച്ഛനായിരുന്നു.

അദ്ദേഹത്തിന്റെ വിളികളും ചോദ്യങ്ങളും നിർദ്ദേശങ്ങളുമായിരുന്നു. അതില്ലാതായപ്പോൾ വീടിന്റെ ചൈതന്യം നഷ്ടപ്പെട്ടു. കാരണങ്ങൾ കൊണ്ടെല്ലാം തന്നെ വീടിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ അച്ഛനിൽ പരിമിതപ്പെടുന്നു എന്ന പ്രസ്താവനയോട് ഞാൻ യോജിക്കുന്നു.

 

ചോദ്യം - 6

"ഇവിടെ അമ്മയെ തനിച്ചു നിർത്തിയിട്ട് ഞാനെങ്ങന്യാ പോവ്വാ."

"കണ്ണുകാണാതായിട്ടും നടക്കാൻ പറ്റാതായിട്ടും നിങ്ങൾ വിളിക്കുന്നേടത്തും പറേന്നടത്തും ഞാൻ എത്തുന്നുണ്ടല്ലോ. അതുതന്നെ വല്യ കാര്യം!' (ഓരോ വിളിയും കാത്ത്)

കഥാസന്ദർഭങ്ങൾ വിശകലനം ചെയ്തത് കുടുംബബന്ധത്തിന്റെ സൂക്ഷ്മതലം കഥയിൽ എങ്ങനെ തെളിയുന്നുവെന്നു പരിശോധിച്ചു. കുറിപ്പു തയാറാക്കുക.

 

ഉത്തരം :

മലയാളചെറുകഥാ ലോകത്തിലെ ശ്രദ്ധേയനായ കഥാകൃത്താണ് യു കെ കുമാരൻ. അദ്ദേഹത്തിന്റെ ഭാവസാന്ദ്രമായ ഒരു ചെറുകഥയാണ് ഓരോ വിളിയും കാത്ത്. ഭർത്താവ് മരിച്ചുപോയ ഒരു വൃദ്ധയുടെ മാനസിക വ്യാപാരമാണ് കഥയുടെ പ്രമേയം.

സ്നേഹം നിറഞ്ഞ മനസ്സുമായി ജീവിക്കുന്ന ചില കഥാപാത്രങ്ങളെ യു.കെ.കുമാരന്റെ ഓരോ വിളിയും കാത്ത് എന്ന കഥയിലൂടെ നമുക്ക് കാണാം. ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹവും മകനും അമ്മയും തമ്മിലുള്ള സ്നേഹവും പ്രകടമാകുന്ന കഥാസന്ദർഭങ്ങൾ ഓരോ വിളിയും കാത്ത് എന്ന കഥയിൽ നിന്നും നമുക്ക് വ്യക്തമാണ്. കഥയിലെ അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണ്. അച്ഛന്റെ ഓരോ വിളിക്കും പിന്നാലെയാണ് അമ്മ സഞ്ചരിച്ചത്. ഓരോ കാര്യത്തിനും അമ്മയുടെ സഹായം അച്ഛൻ പ്രതീക്ഷിച്ചിരുന്നു. എവിടെ നിന്നുവിളിച്ചാലും വിളിച്ചെന്നു തോന്നിയാലും അമ്മ പ്രതികരിച്ചിരുന്നു.

വിളി കേൾക്കാൻ താമസിച്ചാൽ അച്ഛൻ കോപിച്ചിരുന്നു. ചിലപ്പോൾ അമ്മയും കോപിക്കും. ഇതെല്ലാം സ്നേഹബന്ധത്തിന്റെ തെളിവുകളാണ്. അമ്മയിൽ നിന്ന് എന്തെങ്കിലും കേൾക്കാൻ വേണ്ടിയാവണം അച്ഛൻ പരിഭവിക്കുന്നത്. അച്ഛൻ പോയതോടുകൂടി വല്ലപ്പോഴുമൊന്ന് കടുപ്പിച്ചു സംസാരിക്കാനുള്ള അവസരം അമ്മയ്ക്കു ശൂന്യമായതോടെ അമ്മ മൗനത്തിലേക്ക് ഇറങ്ങിപ്പോയി. അമ്മയുടെ മരണത്തിലൂടെയാണ് അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കഥാകൃത്ത് വ്യക്തമാക്കുന്നത്. അച്ഛന്റെ മരണശേഷവും ഓരോ വിളിയും കാത്തിരിക്കുന്ന അമ്മയുടെ ചിത്രം സ്നേഹബന്ധത്തിന്റെ തെളിവാണ്.

പരസ്പരം സ്നേഹിക്കുന്നവർ, കരുതലുള്ളവർ ഇങ്ങനെയെല്ലാമാണ് എന്നു നാം തിരിച്ചറിയുന്നു. "അച്ഛൻ വിളിക്കുമ്പോൾ ഞാനിവിടില്ലാന്ന് വച്ചാൽ' എന്നത് സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന വാക്കുകളാണ്.

അമ്മയെ വീട്ടിൽ തനിച്ചാക്കി പോകാൻ മനസ്സു വരാത്ത മകനും സ്നേഹബന്ധത്തിന്റെ മറ്റൊരു അടയാളമാകുന്നു. ഇത്തരത്തിൽ കുടുംബബന്ധത്തിന്റെ സൂക്ഷ്മതലം പ്രകടമാകുന്ന കഥാസന്ദർഭ ങ്ങളാൽ സമ്പന്നമാണ് ഓരോ വിളിയും കാത്ത് എന്ന കഥ.

 

ചോദ്യം 7.

"ഞാനെങ്ങന്യാ മോനേ വര്വാ? അച്ഛൻ എന്നെ എപ്പോഴും വിളിച്ചോണ്ടിരിക്കുകയാ..." വരികളിൽ തെളിയുന്ന അമ്മയുടെ മാനസികാവസ്ഥ വിശകലനം ചെയ്ത കുറിപ്പ് തയാറാക്കുക.

 

ഉത്തരം :

മലയാളചെറുകഥാലോകത്തിലെ ശ്രദ്ധേയനായ കഥാകൃത്താണ് യു കെ കുമാരൻ. അദ്ദേഹത്തിന്റെ ഭാവസാന്ദ്രമായ ഒരു ചെറുകഥയാണ് ഓരോ വിളിയും കാത്ത്. ഭർത്താവ് മരിച്ചുപോയ ഒരു വൃദ്ധയുടെ മാനസിക വ്യാപാരമാണ് കഥയുടെ പ്രമേയം.

"ഞാനെങ്ങന്യാ മോനേ വര്വാ? അച്ഛൻ എന്നെ എപ്പോഴും വിളിച്ചോണ്ടിരിക്കുകയാ..." അമ്മയുടെ വാക്കുകൾ കഥയുടെ ആത്മാവാണ്. കഥയ്ക്ക് ഭാവഭംഗി നൽകുന്നതിൽ വാക്കുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഓരോ വിളിയും കാത്തിരിക്കുന്ന അമ്മയുടെ ചിത്രം ഏവരേയും കണ്ണീരണിയിക്കും. ഇനി ഒരു വിളിയും വരില്ല എന്നറിയുമ്പോഴും അവർ വിശ്വസിക്കുന്നത് അദ്ദേഹം തന്നെ വിളിക്കുമെന്നാണ്. അദ്ദേഹം വിളിക്കുമ്പോൾ താനിവിടെയില്ലെങ്കിൽ എന്തു ചെയ്യും എന്നാണ് അമ്മ വിചാരിക്കുന്നത്. താൻ തനിച്ചല്ല എന്ന് അവർ പറയുന്നതും അതുകൊണ്ടാണ്. ഭർത്താവിനെ തനിച്ചാക്കി യാതയാകാൻ അവർക്കു കഴിയുന്നില്ല. ആത്മബന്ധത്തിന്റെ ആഴമാണ് വാക്കു കളിൽ തെളിഞ്ഞുനിൽക്കുന്നത്. ഓരോ വിളിക്കും ചെവിയോർത്തിരിക്കുന്ന അമ്മ സ്നേഹമൂർത്തിയായി മാറുന്നു. കഥയുടെ ആത്മാവുതന്നെ അമ്മയുടെ വിശ്വാസമാണ്. ആത്മീയസ്നേഹത്തിന്റെ വെളിച്ചമാണ് വാക്കുകളിൽ പ്രസരിക്കുന്നത്. അമ്മയുടെ പ്രസ്താവന കഥയ്ക്കു നൽക്കുന്ന ഭാവഭംഗി എടുത്തു പറയേണ്ടതാണ്.

 

ചോദ്യം 8.

ഓരോ വിളിയും കാത്ത് എന്ന ശീർഷകം കഥക്ക് എത്രമാത്രം യോജിക്കുന്നു എന്ന് കണ്ടെത്തുക?

 

ഉത്തരം :

പ്രശസ്ത കഥാകൃത്ത് യു കെ കുമാരന്റെ ഭാവസാന്ദ്രമായ ഒരു കഥയാണ് ഓരോ വിളിയും കാത്ത്. കഥയുടെ പേര് സൂചിപ്പിക്കുന്നതു പോലെ ഇതൊരു കാത്തിരിപ്പിന്റെ കഥയാണ്. കുടുംബ ബന്ധത്തിന്റെ ആഴവും പരപ്പും പ്രകടമാകുന്ന കഥാസന്ദർഭങ്ങളാൽ സമ്പന്നമാണ് ഓരോ വിളിയും കാത്ത് എന്ന കൃതിയിലെ കഥ. അച്ഛൻ മരിച്ചു വെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാതെ ഓർമ്മകളിൽ ജീവിക്കുന്ന അമ്മ കേന്ദ്രകഥാപാത്രമായ കഥയാണിത്. അമ്മയുടെ ജീവിതം അച്ഛന്റെ വിളിക്കൊപ്പമായിരുന്നു. അച്ഛന്റെ വിളികൾക്കു പിന്നാലെ പോകുമ്പോൾ അമ്മ തന്റെ ചെറുപ്പത്തിലേക്കു മടങ്ങുകയായിരുന്നു.

അച്ഛന്റെ മരണശേഷം വീട്ടിൽ തനിച്ചാവുന്ന അമ്മയെ മകൻ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു. എന്നാൽ അച്ഛന്റെ വിളികൾക്ക് ഇപ്പോഴും കാതോർക്കുന്ന അമ്മയ്ക്ക് മകനോടൊപ്പം പോകാൻ കഴിയുന്നില്ല. അമ്മ ഇപ്പോഴും അച്ഛന്റെ ഓരോ വിളിയും കാത്തിരിക്കുകയാണ്. കഥയുടെ പ്രമേയത്തിന് ഏറെ ഇണങ്ങുന്ന ശീർഷകമാണിത്.

 

ചോദ്യം 9.

"ഇവിടെ അമ്മയെ തനിച്ചു നിർത്തിയിട്ട് ഞാനെങ്ങന്യാ പോവ്വാ."

"അതോർത്ത് വെഷമിക്കണ്ട. ഞാനിവിടെ ഒറ്റയ്ക്കാണെന്ന് എനിക്കു തോന്നീട്ടില്ല."

മകന് അമ്മ തനിച്ചാകുന്നതായി തോന്നുമ്പോൾ അമ്മയ്ക്ക് അങ്ങനെ തോന്നാത്തത് എന്തുകൊണ്ടാണ്? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.

 

ഉത്തരം :

കാഴ്ചപ്പാടിലെ വ്യത്യാസമാണ് നാം വായിച്ചെടുക്കുന്നത്.

(സൂചനകൾ പ്രയോജനപ്പെടുത്തി ഉത്തരം പൂർണ്ണമാക്കുക

സൂചനകൾ:

അച്ഛന്റെ സാന്നിധ്യം അമ്മ അനുഭവിക്കുന്നു.

അച്ഛന്റെ മരണം അമ്മ അംഗീകരിക്കുന്നില്ല.

ദൃഢമായ ആത്മബന്ധത്തിന്റെ സൂചന.

മകൻ പ്രായോഗികമായി ചിന്തിക്കുന്നു.

അച്ഛൻ മരിച്ച വീട്ടിൽ അമ്മ തനിച്ചാണെന്ന് മകൻ കരുതുന്നു.

കാഴ്ചപ്പാടുകളിലെ വ്യത്യാസം പ്രകടമാകുന്നു.

 

ചോദ്യം 10

"ഇപ്പോഴും എടേക്കൂടെ  പോണ ചെലർ വിവരമറിയാതെ ചോദിക്കും. മൂപ്പരെങ്ങോട്ടുപോയി? ഞാൻ പറയും പോയീന്ന്. പോയില്ലാന്ന് എനിക്കല്ലേ അറിയൂ." - വരികൾ നിങ്ങളുടെ മനസ്സിൽ ഉണർത്തുന്ന ചിന്തകൾ എന്തെല്ലാം?

 

ഉത്തരം :

പ്രശസ്ത കഥാകൃത്ത് യു കെ കുമാരന്റെ ഭാവസാന്ദ്രമായ ഒരു കഥയാണ് ഓരോ വിളിയും കാത്ത്. കഥയുടെ പേര് സൂചിപ്പിക്കുന്നതു പോലെ ഇതൊരു കാത്തിരിപ്പിന്റെ കഥയാണ്. കുടുംബ ബന്ധത്തിന്റെ ആഴവും പരപ്പും പ്രകടമാകുന്ന കഥാ സന്ദർഭങ്ങളാൽ സമ്പന്നമാണ് ഓരോ വിളിയും കാത്ത് എന്ന കൃതിയിലെ കഥ.  ഭർത്താവ് മരിച്ചുപോയ ഒരു വൃദ്ധയുടെ മാനസിക വ്യാപാരമാണ് കഥയുടെ പ്രമേയം.

അമ്മയുടെ വൈകാരികഭാവമാണ് വായനക്കാരുടെ മനസ്സിൽ പതിയുന്നത്. ഭർത്താവിന്റെ മരണം ഒരു യാഥാർത്ഥ്യമാവുമ്പോഴും അവരുടെ മനസ്സ് അത് അംഗീകരിക്കുന്നില്ല. മരണശേഷവും അച്ഛന്റെ സാന്നിധ്യം അനുഭവിക്കുന്ന അമ്മ വേറിട്ടൊരു കഥാപാത്രമാണ്. അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴവും വ്യാപ്തിയും വെളിപ്പെടുത്താൻ  സന്ദർഭത്തിനു സാധിക്കുന്നു.

 

ചോദ്യം 11.

അച്ഛന്റെ സ്വഭാവസവിശേഷതകൾ വ്യക്തമാക്കുന്ന കഥാസന്ദർഭങ്ങൾ കണ്ടെത്തുക

 

ഉത്തരം :

പ്രശസ്ത കഥാകൃത്ത് യു കെ കുമാരന്റെ ഭാവസാന്ദ്രമായ ഒരു കഥയാണ് ഓരോ വിളിയും കാത്ത്. കഥയുടെ പേര് സൂചിപ്പിക്കുന്നതു പോലെ ഇതൊരു കാത്തിരിപ്പിന്റെ കഥയാണ്. കുടുംബ ബന്ധത്തിന്റെ ആഴവും പരപ്പും പ്രകടമാകുന്ന കഥാസന്ദർഭങ്ങളാൽ സമ്പന്നമാണ് ഓരോ വിളിയും കാത്ത് എന്ന കൃതിയിലെ കഥ. ഭർത്താവ് മരിച്ചുപോയ ഒരു വൃദ്ധയുടെ മാനസിക വ്യാപാരമാണ് കഥയുടെ പ്രമേയം.

കഥയിലെ അച്ഛൻ ശ്രദ്ധേയമായ കഥാപാത്രമാണ്. അമ്മയുടെ കാഴ്ചകളിലൂടെയും ഓർമ്മകളിലൂടെയുമാണ് അച്ഛൻ വായനക്കാരുടെ മുന്നിൽ തെളിയുന്നത്. വീട്ടിലെ സജീവസാന്നിധ്യമായിരുന്ന അയാൾ അയൽക്കാർക്കും പ്രിയപ്പെട്ടവനായിരുന്നു.

കിടപ്പിലായിരുന്നപ്പോൾ പോലും വീടിന്റെ ഓരോ കാര്യത്തിലും അച്ഛൻ ശ്രദ്ധിച്ചിരുന്നു. വീടിനെക്കുറിച്ചുള്ള അച്ഛന്റെ കരുതലുകൾ നമുക്ക് വരികൾക്കിടയിലൂടെ വായിച്ചെടുക്കാം.

കിടപ്പിലായിരുന്നപ്പോൾ പോലും എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കുന്ന അച്ഛൻ പല കാര്യങ്ങളിലും കൃത്യമായ നിർദേശങ്ങളും നൽകുന്നു. അച്ഛന്റെ ഓരോ വിളിയും പ്രധാനപ്പെട്ടതാണ്. തികച്ചും അപ്രതീക്ഷിതമായാവും വിളിയുണ്ടാവും. എല്ലാ വിളികൾക്കും പ്രതികരണം വേണമെന്നതിൽ അച്ഛൻ നിർബന്ധബുദ്ധിയുമാണ്. ഉത്തരം വൈകിയാൽ അച്ഛൻ ക്ഷോഭിക്കും. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും വിളിയെ പിൻപറ്റിയാണ് അമ്മയുടെ ജീവിതം. സ്നേഹത്തിന്റെ ശാഠ്യങ്ങളും പരിഭവങ്ങളും മനസ്സിലാക്കാൻ അമ്മയ്ക്ക് കഴിയുന്നു. അച്ഛന്റെ സ്വഭാവസവിശേഷതകൾ വിശദീകരിക്കുമ്പോഴും അമ്മയുടെ ഓർമ്മകളും കാഴ്ചകളും പ്രധാനമാവുന്നു.

 

ചോദ്യം 12.

" ഞാനെങ്ങന്യാ മോനേ വര്വാ അച്ഛൻ എപ്പോഴും എന്നെ വിളിച്ചോണ്ടിരിക്കുകയാ. ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ ഇല്ലാന്ന് വെച്ചാൽ."

അമ്മയുടെ ഇത്തരം വിചാരങ്ങൾ കഥയ്ക്ക് നൽകുന്ന ഭാവഭംഗി കണ്ടെത്തി അവതരിപ്പിക്കുക.

 

ഉത്തരം :

പ്രശസ്ത കഥാകൃത്ത് യു കെ കുമാരന്റെ ഭാവസാന്ദ്രമായ ഒരു കഥയാണ് ഓരോ വിളിയും കാത്ത്. കഥയുടെ പേര് സൂചിപ്പിക്കുന്നതു പോലെ ഇതൊരു കാത്തിരിപ്പിന്റെ കഥയാണ്. കുടുംബ ബന്ധത്തിന്റെ ആഴവും പരപ്പും പ്രകടമാകുന്ന കഥാ സന്ദർഭങ്ങളാൽ സമ്പന്നമാണ് ഓരോ വിളിയും കാത്ത് എന്ന കൃതിയിലെ കഥ. ഭർത്താവ് മരിച്ചുപോയ ഒരു വൃദ്ധയുടെ മാനസിക വ്യാപാരമാണ് കഥയുടെ പ്രമേയം.

ദൃഢമായ സ്നേഹബന്ധത്തിന്റെ അകംപുറം കാഴ്ചകളാണ് കഥയിൽ ആവിഷ്കരിക്കുന്നത്. അച്ഛന്റെ മരണം എന്ന യാഥാർത്ഥ്യം അംഗീകരിക്കുമ്പോഴും അദൃശ്യസാന്നിധ്യമായി അച്ഛനെ അമ്മ പ്രതീക്ഷിക്കുന്നു. അച്ഛന്റെ വിളികളാൽ മുഖരിതമായ വീടും പരിസരവും ഉപേക്ഷിക്കാൻ അമ്മയ്ക്ക് കഴിയില്ല. അമ്മയും അച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഹൃദ്യമായ ചിത്രമാണ് കഥാസന്ദർഭങ്ങളിൽ തെളിയുന്നത്. അമ്മയുടെ വികാരവിചാരങ്ങൾ വായനക്കാരുടെ മനസ്സിലേല്പ്പിക്കുന്ന പൊള്ളലുകളാണ് കഥയെ ഏറെ ആസ്വാദ്യമാക്കുന്നത്. കഥയുടെ വൈകാരിക പിരിമുറുക്കം അമ്മയുടെ ഇത്തരം പ്രതികരണങ്ങളിലൂടെയാണ് സാധ്യമാവുന്നത്.

 

ചോദ്യം 13.

പദം പിരിച്ചെഴുതി വർണ്ണവികാരം കുറിക്കുക

a) പതുക്കെപ്പതുക്കെ

b) അതോർത്ത്

C) അമ്മയുടെ

 

ഉത്തരം :

a) പതുക്കെ + പതുക്കെ = പതുക്കെപ്പതുക്കെ ( "" കാരം ഇരട്ടിച്ചു

b) അത് + ഓർത്ത് = അതോർത്ത് (സംവൃതോകാരം ലോപിച്ചു

C) അമ്മ + ഉടെ = അമ്മയുടെ ( ആഗമിച്ചു

 

ചോദ്യം 14.

വിഗ്രഹാർഥം കുറിക്കുക

a) വിഷാദസ്വരം

b) കുളക്കര

 

ഉത്തരം :

വിഷാദസ്വരം = വിഷാദത്തിന്റെ സ്വരം

കുളക്കര = കുളത്തിന്റെ കര

 

ചോദ്യം 15.

കന്നിയിലെ നെല്ല് - കന്നിനെല്ല്

നാക്കുപോലുള്ള ഇലകൾ - നാക്കിലകൾ

കാലിന്റെ മുട്ട് - കാൽമുട്ട്

അപരാധം ചെയ്തു എന്ന ബോധം - അപരാധബോധം

തീകൊണ്ട് ഓടുന്ന വണ്ടി - തീവണ്ടി

പദങ്ങൾ കൂടിച്ചേർന്ന് പുതിയ പദങ്ങൾ രൂപപ്പെടുന്ന ചില രീതികൾ പരിചയപ്പെട്ടല്ലോ. ഓരോ പദച്ചേരുവയിലും (സമസ്ത പദം) ഘടകപദങ്ങൾക്കു വരുന്ന മാറ്റം കണ്ടെത്തു. പദങ്ങളുടെ സമാസത്തിലൂടെ അർത്ഥത്തിനുണ്ടാകുന്ന ദൃഢത, വൈവിധ്യം എന്നിവ സംബന്ധിച്ച് കുറിപ്പ് തയ്യാറാക്കൂ.

 

ഉത്തരം :

ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം - രൂപപ്പെടുത്തുന്ന രീതിക്കാണ് സമാസം എന്ന്

പറയുന്നത്. ഇത്തരം കൂട്ടിച്ചേർക്കലുകൾ പുതുപദങ്ങൾ സൃഷ്ടിക്കുവാനും, പുതിയ ശ്രവ്യസുഖവും അർത്ഥതലങ്ങളും ഉണ്ടാക്കുവാനും, സഹായിക്കുന്നു. ആവശ്യാനുസരണവും സന്ദർഭാനുസരണവുമുള്ള സമസ്തപദങ്ങൾ ഭാഷയെ നവീകരിക്കുകയും, വികസിപ്പിക്കുകയും, സുന്ദരമാക്കുകയും ഭാവസാന്ദ്രമാക്കുകയും ചെയ്യുന്നു. വ്യത്യസ്തപദങ്ങളെ ഉചിതമായി സമാസിച്ചുണ്ടാക്കുന്ന ഇത്തരം സമസ്തപദങ്ങൾ ഗദ്യത്തിലെന്നതിനേക്കാൾ ആസ്വാദകർക്ക് ഇമ്പമേറിത്തോന്നുക പദ്യത്തിൽ അല്ലെങ്കിൽ കവിതകളിലായിരിക്കും. പദങ്ങളുടെ പരമ്പരാഗതമായ പ്രയോഗങ്ങൾക്ക് ഏറെ ഗുണകരവും, താളഭംഗിയും, ശ്രാവ്യസുഖവും, ദൃഢതയും, വൈവിധ്യവും നൽകുന്നതാണ് ഇത്തരത്തിലുള്ള സമസ്തപദങ്ങൾ.

 

ആറു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം 16.

"ഇപ്പോൾ ഇതൊരു വീടല്ല. നീണ്ടവരാന്തകളും വെണ്മയാർന്ന ചുമരുകളും വലിയ ജനലുകളും വാതിലുകളുമെല്ലാം ഉണ്ടെങ്കിൽപ്പോലും ഇതൊരു വീടാവുന്നില്ല."ഇവിടെ പരാമർശിക്കപ്പെടുന്നത് എന്താണ്?

 

ഉത്തരം:

മലയാളചെറുകഥാ ലോകത്തിലെ ശ്രദ്ധേയനായ കഥാകൃത്താണ് യു കെ കുമാരൻ. അദ്ദേഹത്തിന്റെ ഭാവസാന്ദ്രമായ ഒരു ചെറുകഥയാണ് ഓരോ വിളിയും കാത്ത്. ഭർത്താവ് മരിച്ചുപോയ ഒരു വൃദ്ധയുടെ മാനസിക വ്യാപാരമാണ് കഥയുടെ പ്രമേയം. ഭർത്താവിന്റെ മരണത്താൽ ഒറ്റപ്പെടുന്ന ഒരു സ്ത്രീഹൃദയത്തെ വരച്ചുവെയ്ക്കുന്ന തോടൊപ്പം സമൂഹത്തിന്റെ ഏറ്റവും വലിയ സങ്കല്പമായ വീട് എന്ന സാക്ഷാൽക്കാരത്തിന് പുതിയൊരു മാനം നൽകുകയാണ് കഥാകൃത്ത്. അച്ഛന്റെ മരണശേഷം വീട്ടിൽ തനിച്ചാവുന്ന അമ്മയെ തന്റെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോവാനായി തുനിയുന്ന മകന്റെ ചിന്തയുടെ രൂപത്തിലാണ് കഥ. അമ്മയുടെ ജീവനായിരുന്നു അച്ഛൻ.

മുൻകോപിയായിരുന്ന അച്ഛന്റെ കൂടെ നിഴൽ പോലെ എപ്പോഴും അമ്മ സഞ്ചരിക്കും.

അമ്മയെ കൂടെക്കൂടെ അച്ഛൻ വിളിച്ചോണ്ടോരിക്കും. വിളികേൾക്കാഞ്ഞാൽ അച്ഛൻ കുപിതനാവും. അതു കൊണ്ട് അമ്മ എപ്പോഴും അച്ഛന്റെ വിളിക്കായി

കാതോർത്തിരിക്കും. കഴിയുന്നതും അച്ഛന്റെ കൂടെത്തന്നെ നടന്നുകൊണ്ടിരിക്കും. വീട്ടിൽ എല്ലാ കാര്യത്തിലും അച്ഛൻ ശ്രദ്ധിക്കും. എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞും ചെയ്തും വീട്ടിൽ എപ്പോഴും ശബ്ദമയമാണ്. പക്ഷെ അച്ഛന്റെ മരണത്തോടെ സ്ഥിതി മാറി. അമ്മ കൂടുതൽ ഗൗരവക്കാരിയായി. പഴയ ഒച്ചയും ബഹളവുമെല്ലാം വീട്ടിൽ നിന്ന് പോയി. ഒരാളേ വീട്ടിൽ നിന്ന് പോയിട്ടുള്ളൂ. അതോടെ വീട്ടിൽ നിന്ന് ശബ്ദത്തിന്റെ കരിയിലകൾ എല്ലാം പാറിപ്പോയിരിക്കുന്നതായി അയാൾക്ക് തോന്നി.

മൂകഭരിതമായ വീട് അയാൾക്ക് വീടല്ലാതായിത്തോന്നുന്നു. വീടിനെക്കുറിച്ച് നല്ലൊരു കാഴ്ചപ്പാടാണ് യു.കെ. കുമാരൻ കാഴ്ച വെയ്ക്കുന്നത്. വീട് എന്ന് പറയുന്നത് കല്ലും, മണ്ണും, സിമന്റും, കമ്പിയും ഒക്കെ ഉപയോഗിച്ച് കെട്ടിപ്പടുക്കുന്ന ഒരു ഔതികവസ്തുവല്ല. അതിനൊരു ആത്മാവ് വേണം. ആത്മാവാണ് വീട്ടിലെ കളിചിരി ഒച്ചകൾ. ധാരാളം ആളുകളും അവരുടെ ശബ്ദങ്ങളും ആനന്ദമുഹൂർത്തങ്ങളും വീട്ടിൽ നിന്ന് ഉയർന്നു കൊണ്ടിരിക്കണം. ശകാരങ്ങളും , സന്തോ ഷങ്ങളും, കുട്ടികളുടെ പൊട്ടിച്ചിരികളും, സാന്ത്വനവചനങ്ങളും ഒക്കെ നിറഞ്ഞു നിൽക്കുന്ന സ്വർഗീയാനുഭവം നൽകുന്നതായിരിക്കണം വീട് എന്ന ഒരു കാഴ്ചപാടിലേക്കാണ് കഥാകാരൻ നമ്മേയും ആനയിക്കുന്നത്.

 

ചോദ്യം 17.

അച്ഛന്റെ സ്വഭാവസവിശേഷതകൾ, കഥയിലെ സ്ഥാനം എന്നിവ വ്യക്തമാവുന്ന സന്ദർഭങ്ങൾ കണ്ടെത്തി കഥാപാത്രനിരുപണം തയ്യാറാക്കുക.

 

ഉത്തരം :

മലയാളചെറുകഥാ ലോകത്തിലെ ശ്രദ്ധേയനായ കഥാകൃത്താണ് യു കെ കുമാരൻ. അദ്ദേഹത്തിന്റെ ഭാവസാന്ദ്രമായ ഒരു ചെറുകഥയാണ് ഓരോ വിളിയും കാത്ത്. ഭർത്താവ് മരിച്ചുപോയ ഒരു വൃദ്ധയുടെ മാനസിക വ്യാപാരമാണ് കഥയുടെ പ്രമേയം.

ഓരോ വിളിയും കാത്ത് എന്ന കഥയിലെ  പ്രധാനപ്പെട്ട കഥാപാത്രമാണ് അച്ഛൻ. കഥയിൽ ഒരിക്കലും നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. മകന്റെ ഓർമ്മകളിൽ മാത്രം തെളിയുന്ന കഥാപാത്രമാണ് കഥയിലെ അച്ഛൻ. എന്നാലും കഥയിലെ പ്രധാന കഥാപാത്രമായ "അമ്മ" എന്ന കഥാപാത്രത്തിന് ഭാവശോഭ നൽകുന്ന സാന്നിധ്യമാണ് അച്ഛനുള്ളത്. തനി നാട്ടുമ്പുറത്തുകാരനാണ് അച്ഛൻ. നല്ലൊരു കൃഷിക്കാരൻ. കൃഷിചെയ്തായിരുന്നു അയാൾ കുടുംബം പോറ്റിയിരുന്നത്. കൃഷിയിൽ എപ്പോഴും സഹായിക്കാൻ ഭാര്യയുമുണ്ടായിരിക്കും കൂടെ. അതീവസ്നേഹസമ്പന്നനായിരുന്നു അച്ഛൻ. എപ്പോഴും അയാൾക്ക് ഭാര്യയുടെ സാന്നിധ്യം ആവശ്യമാണ്. അതുകൊണ്ട് കൂടെക്കൂടെ വിളിച്ചോണ്ടിരിക്കും. എങ്കിലും ഇതിന്റെ ഒരു മറുവശവും അയാൾക്കുണ്ടായിരുന്നു. അമ്മയുടെ മറുപടിക്ക് കാലതാമസമുണ്ടായാൽ അയാളുടെ മട്ടു മാറും. തികച്ചും കോപിഷ്ഠനായി മാറും. ചില സന്ദർഭങ്ങളിൽ അമ്മയും കയർത്ത് സംസാരിക്കാൻ തുടങ്ങും. എന്നാൽ സമയം മുതൽ അച്ഛൻ തികഞ്ഞ  ശാന്തസ്വഭാവക്കാരനായി മൗനം അവലംബിക്കും.

രണ്ടുപേരുടേയും ശബ്ദം പൊങ്ങുന്ന ഒരു കലാപത്തിലേക്ക് വീട്ടിലെ അന്തരീക്ഷത്തെ അയാൾ ഒരിക്കലും എത്തിച്ചിരുന്നില്ല. ഒരു കർഷകന്റെ ദീർഘവീക്ഷണവും അനുഭവജ്ഞാനവും അയാൾക്കുണ്ടായിരുന്നു. സുഖമില്ലാതെ കിടപ്പിലായപ്പോഴും അയാൾ വീടിനകത്ത് കിടന്നു കൊണ്ട് തന്നെ പാടത്തും തൊടിയിലേയും മാറ്റങ്ങൾ ഭാര്യയെ  പറഞ്ഞറിയിക്കും. കുളത്തിന്റെ കിഴക്കേ ഭാഗത്തുള്ള കവുങ്ങിലെ അടയ്ക്ക പഴുത്തത്, കുന്നിൻപുറത്തെ തേങ്ങ വരണ്ടത്, കന്നിനെല്ലിന് വേലി കെട്ടാൻ സമയമായത്, വരമ്പിലേക്ക് ചാഞ്ഞുകിടക്കുന്ന കതിരിൽ ചവിട്ടി ആരോ നടന്ന് പോവുന്നത്. എന്നിങ്ങനെ എല്ലാം അച്ഛന് കാണാൻ കഴിഞ്ഞിരുന്നു. ഉത്തരവാദിത്തമുള്ള ഒരു കുടുംബനാഥനായിരുന്നു അച്ഛൻ. തന്റെ കാലശേഷവും കാര്യങ്ങൾ എല്ലാം നല്ല നിലയിൽ നടന്നു പോവണമെന്ന് അയാൾ ആഗ്രഹിച്ചിരുന്നു. അതിന്ന് വേണ്ടിയായിരുന്നു ഉപേദശങ്ങളെല്ലാം. "ഇതൊക്കെ ഉണ്ടാക്കിത്തരാൻ എനിയ്ക്ക് കഴിഞ്ഞല്ലോ. അതോർത്താൽ മതി" എന്നു മാത്രമായിരുന്നു സ്നേഹത്തോടെയുള്ള അച്ഛന്റെ പരിഭവം. ചുരുക്കത്തിൽ, വായനക്കാരുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് കഥയിലെ അച്ഛൻ. പുറത്തേക്ക് പൗരുഷം

തോന്നിപ്പിക്കുമെങ്കിലും അകത്തളങ്ങളിൽ കുടുംബത്തെ പുൽകുന്ന ഒരു കുടുംബനാഥനാണ് കഥയിലെ അച്ഛൻ.

 

ചോദ്യം 18.

"ഞാനെങ്ങന്യാ മോനേ വര്വാ അച്ഛൻ എപ്പോഴും എന്നെ വിളിച്ചോണ്ടിരിക്കുകയാ. ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ ഇല്ലാന്ന് വെച്ചാൽ...."

"ഇപ്പഴും എടേക്കൂടെ പോണ ചെലർ വിവരമറിയാതെ ചോദിക്കും - മൂപ്പരെങ്ങോട്ടു പോയി? ഞാൻ പറയും, പോയീന്ന്. പോയില്ലാന്ന് എനിക്കല്ലേ അറിയൂ."

അമ്മയുടെ ഇത്തരം വാക്കുകൾ കഥയ്ക്ക് നൽകുന്ന ഭാവഭംഗി കണ്ടെത്തി അവതരിപ്പിക്കുക.

 

ഉത്തരം :

മലയാള കഥാലോകത്തിലെ എഴുത്തുകാരിൽ ചെറുതല്ലാത്ത സ്ഥാനമലങ്കരിക്കുന്ന

വ്യക്തിയാണ് യു. കെ. കുമാരൻ. മരണത്തിന്റെ മുന്നിൽ തോറ്റുപോകുന്ന നിസ്സഹായമായ മനുഷ്യാത്മാക്കളുടെ വേദനാഭരിതമായ കഥകളാണ് യു.കെ.കുമാരന്റെ കഥാലോകം. വിഭാഗത്തിൽ പെടുന്ന അതീവ സുന്ദരവും ഭാവസാന്ദ്രവുമായ ഒരു കഥയാണ് "ഒരോ വിളിയും കാത്ത്." ഒരർത്ഥത്തിൽ അതിനെ ഒരു കഥാകാവ്യം എന്ന് വിളിക്കാം. ഭർത്താവിന്റെ മരണശേഷം വീട്ടിൽ ഏകാന്തമായ നിശബ്ദതയിൽ കാലം കഴിക്കാൻ വിധിക്കപ്പെടുന്ന ഒരു ഭാര്യയുടെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒറ്റപ്പെടലിന്റെയും, വീർപ്പുമുട്ടലിന്റേയും കഥയാണിത്. അച്ഛന്റെ മരണശേഷം ഒറ്റപ്പെട്ടുപോകുന്ന അമ്മയ്ക്ക് പട്ടണത്തിൽ മറ്റൊരു ജീവിതം കൊടുക്കാൻ മകൻ വരുന്നതോടെയാണ് കഥയുടെ തുടക്കം. "ഓരോ വിളിയും കാത്ത് എന്ന കഥാനാമത്തിൽ തുടങ്ങുന്ന ഭാവഭംഗി കഥാവസാനത്തെ വാക്കുകളിൽ വരെ ആസ്വാദകന് ആസ്വദിക്കാൻ കഴിയും. എപ്പോഴും വിളിച്ചു കൊണ്ടിരിക്കുന്ന ഭർത്താവ്, അവരുടെ കൂടെ വിളി കേൾക്കാനായി നിഴൽ പോലെ സഞ്ചരിക്കുന്ന ഭാര്യ ഇവരാണ് കഥയുടെ കേന്ദ്രഭാവം. ഒരിക്കലും വിട്ടുപിരിയാൻ ആവാത്ത വിധം ഒട്ടിച്ചേർന്ന ദാമ്പത്യത്തിൽ നിന്നാണ് ഒരാൾ മാത്രം പടിയിറങ്ങിപ്പോകുന്നതും തീർത്തും ഒറ്റപ്പെടുന്നതും. പകരം വെക്കാൻ കഴിയാത്ത ഹൃദയബന്ധങ്ങളുടെ ഇഴയടുപ്പത്തിന് ഉദാഹരണമാണ് അവരുടെ ജീവിതം. ഒറ്റപ്പെട്ടുപോകുന്ന അമ്മയ്ക്ക് പുതുജീവിതം നൽകാനാണ് മകൻ വന്നത്. അവന്റെ നിർബന്ധത്തിന് തൽക്കാലം വഴങ്ങുന്നു എങ്കിലും അവരുടെ മനസ്സ് ഒരിക്കലും പോവാൻ തയ്യാറായിരുന്നില്ല. വെറുതെ യാന്ത്രികമായി സമ്മതിച്ചു എന്നു മാത്രം. അതാണ് ഞാനെങ്ങന്യാ മോനേ വര്വാ...

എന്ന വാക്കുകളിൽ കാണുന്നത്. അമ്മയുടെ മനസ്സിൽ ഒരേ ഭാവമേയുള്ളു. അത് അച്ഛനോടുള്ള അല്ലെങ്കിൽ അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള അടുപ്പം മാത്രമാണ്. അവരുടെ മനസ്സിൽ നിന്ന് ഭർത്താവ് ഒരിക്കലും മറഞ്ഞുപോയിട്ടില്ല. ഭർത്താവിന്റെ

സുഹൃത്തുക്കൾ ചോദിക്കുമ്പോഴും അവരുടെ മറുപടി യാന്ത്രികത തന്നെ. പക്ഷേ അവരുടെ മനസ്സിൽ നിന്ന് അച്ഛൻ പോയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കഥയ്ക്ക് ഭാവഭംഗി നൽകുന്ന അസുലഭസുന്ദരമായ മുഹൂർത്തങ്ങളാണ് ഇത്തരം വാക്കുകൾ. നസ്സീമമായ സ്നേഹത്തിൽ നിന്ന് ഒരാൾ മാത്രം ഒറ്റപ്പെട്ടു പോകുന്നതിലെ നിസ്സാഹായതയും മരിച്ചിട്ടില്ല എന്ന് മനസ്സിലുറപ്പിക്കാൻ പാടുപെടുകയും ചെയ്യുന്ന അമ്മ എന്ന കഥാപാത്രമാണ് "ഓരോ വിളിയും കാത്ത്' എന്ന കഥയെ ഒരു ഭാവഗാനം പോലെ മധുരതരമാക്കുന്നത്.

 

യു കെ കുമാരൻ

1940 മെയ് 11 ന് കോഴിക്കോട് ജില്ലയിലെ പയ്യോളി ഗ്രാമത്തിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം കീഴൂർ .യു.പി സ്കൂളിലും, ഹൈസ്കൂൾ വിദ്യാഭ്യാസം പയ്യോളി ഹൈസ്കൂളിലും. ഗുരുവായൂരപ്പൻ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. തുടർന്ന് പത്രപ്രവർത്തനത്തിലും പബ്ലിക്ക് റിലേഷൻസിലും ഡിപ്ലോമ.

വീക്ഷണം വാരികയിൽ പത്രപ്രവർത്തനം ആരംഭിച്ചു. വാരികയുടെ അസി. എഡിറ്ററായിരുന്നു. കേരള കൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, സംസ്ഥാന ടെലിഫോൺ ഉപദേശക സമിതി അംഗം, കാലിക്കറ്റ് സർവ്വകലാശാല ജേർണലിസ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ, വി വിജയൻ സ്മാരക സമിതി ചെയർമാൻ, നാഷണൽ ബുക്ക് ട്രസ്റ്റ് ഉപദേശക സമിതി അംഗം, നവകേരള കോ-ഓപ്പറേറ്റീവ് പബ്ലിഷിംഗ് ഹൗസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ധീഷണ അവാർഡ്, എസ്.കെ.പൊറ്റക്കാട് അവാർഡ്, എസ്.ബി. സാഹിത്യ അവാർഡ്, രാജീവ് ഗാന്ധി സദ്ഭാവന അവാർഡ്, കെ.. കൊടുങ്ങല്ലൂർ പുരസ്കാരം, .വി.ജി. പുരസ്കാരം, ടാറ്റാപുരം സുകുമാരൻ പുരസ്കാരം, ജെ.സി. കുറ്റിക്കാട്ട് പുരസ്കാരം, വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം, ബഷീർ അവാർഡ്, സാഹിത്യ സമിതി പുരസ്കാരം, കഥാരംഗം അവാർഡ്, ഹബീബ് വലപ്പാട് പുരസ്കാരം, വയലാർ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ. പുതിയ ഇരിപ്പിടങ്ങൾ, മടുത്തകളി, പാവം കള്ളൻ, അടയാളങ്ങൾ വന്നുകൊണ്ടിരിക്കുന്നു, റെയിൽപ്പാളത്തിൽ ഒരു കുടുംബം ധ്യാനിക്കുന്നു, അച്ഛനുറങ്ങുന്നില്ല, ഒരാളെ തേടി ഒരാൾ, ഒറ്റക്കൊരു സ്ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്?, ഒന്നിനും ഒരകലവുമില്ല, വീടു സംസാരിക്കുന്നു. മധുശൈത്യം, മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്, മതിഭ്രമങ്ങളുടെ കാലം, കുടുംബ മ്യൂസിയം, പോലീസുകാരന്റെ പെൺമക്കൾ, തെരഞ്ഞെടുത്ത കഥകൾ, വിദ്യ ഇനി ഡയറി എഴുതുമോ?, സഞ്ചരിക്കുന്ന ഗോവണി, പ്രിയപ്പെട്ട കഥകൾ, കണ്ണടകൾക്കപ്പുറത്ത്, വളഞ്ഞകാലുള്ള കുട, ദാമ്പത്യകഥ,  (കഥാസമാഹാരങ്ങൾ); ഗാന്ധിജി (ആത്മകഥാ സംഗ്രഹം); ഒരു ബന്ധു കാത്തിരിക്കുന്നു, തക്ഷൻ കുന്നിലെ ഇടവഴികൾ (ഓർമ്മ); മലർന്നു പറക്കുന്ന കാക്ക, പ്രസവവാർഡ്, എല്ലാം കാണുന്ന ഞാൻ, ഓരോ വിളിയും കാത്ത്, കാണാപ്പുറങ്ങൾ, അദ്ദേഹം, .ടി.എം, വിരലടയാളങ്ങൾ ഇല്ലാത്തവരുടെ നഗരം, പ്രിയപ്പെട്ട നോവലെറ്റുകൾ, ദിനരാത്രങ്ങളുടെ എണ്ണം, സംഘടിതം, തെയ്യത്താറും മറ്റ് കഥകളും (നോവലെറ്റുകൾ); വലയം ഒരിടത്തുമെത്താത്തവർ, മുലപ്പാൽ, ആസക്തി എഴുതപ്പെട്ടത്, തക്ഷൻ കുന്ന് സ്വരൂപം, ഒറ്റവാക്കിൽ ഒരു ജീവിതം, കാണുന്നതല്ല കാഴ്ചകൾ (നോവലുകൾ) തുടങ്ങിയ പ്രധാന കൃതികൾ.

1 comment:

  1. This is very useful to me I like so much ☺️ thanks 🙏

    ReplyDelete

അടിസ്ഥാനപാഠാവലി

 അടിസ്ഥാനപാഠാവലി-മാതൃകാചോദ്യോത്തരങ്ങള്‍ യൂണിറ്റ് 1 പാഠം 1        പ്ലാവിലക്കഞ്ഞി പാഠം 2        ഓരോവിളിയും കാത്ത് പാഠം 3        അമ്മത്തൊട്ടില...